Business
തിരുവനന്തപുരം: കേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങളും ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങളും ഏറ്റവും വേഗത്തിൽ രാജ്യത്തെ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉയർന്നുവരുന്ന സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നബാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സ്ഥാപനമായ ‘സഹകാർ സാരഥി’യിൽ കേരള ബാങ്ക് അംഗമായി.
ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ചടങ്ങ് നബാർഡ് ചെയർമാൻ കെ.വി. ഷാജിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ കേരള ബാങ്ക് ഹെഡ് ഓഫീസിൽ നടന്നു. നബാർഡ് കേരള റീജൺ ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാർ അനുമാല, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സഹകാർ സാരഥിയിൽ ബാങ്ക് ഭാഗമാകുന്നതോടെ agri-tech, fin-tech മേഖലകളിൽ കാലാകാലങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യയും വിദഗ്ധരുടെ സേവനവും ലഭ്യമാകും.
സഹകരണ ബാങ്കിംഗ് മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സഹകാർ സാരഥി അടുത്ത രണ്ട് വർഷത്തിനുള്ളിൽ Single Point of Contact സംവിധാനം വഴി ലഭ്യമാക്കുന്നതാണ്.
സഹകാർ സാരഥിയിൽ ബാങ്ക് അംഗമാകുന്നതോടെ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും കൂടുതൽ സാങ്കേതിക-സാമ്പത്തിക പിന്തുണ കേരള ബാങ്ക് പ്രതീക്ഷിക്കുന്നു.
Business
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്റെ ആറാം വാർഷികം സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് റീജണൽ ഓഫീസിൽ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ പതാക ഉയർത്തി.
തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ പതാക ഉയർത്തി. സംസ്ഥാനത്ത് ബാങ്കിന്റെ ഏഴ് റീജണൽ ഓഫീസുകളിലും 14 സിപിസികളിലും (ജില്ലാ കേന്ദ്രങ്ങളിലും) ശാഖകളിലും പതാക ഉയർത്തലും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി ശാഖകളിൽ ഇടപാടുകാരുടെ സംഗമം നടന്നു. 2019 നവംബർ 29ന് ആരംഭിച്ച കേരള ബാങ്കിന്റെ മൊത്തം ബിസിനസ് നിലവിൽ 1.25 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. 50,000 കോടി രൂപയുടെ വായ്പാ ബാക്കിനിൽപ്പ് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാന സഹകരണ ബാങ്കും, കേരളത്തിൽ ഈ നേട്ടം കൈവരിച്ച അഞ്ച് ബാങ്കുകളിലൊന്നും കേരള ബാങ്കാണ്.
ശാഖകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ ബാങ്ക് ആയ കേരള ബാങ്ക് വയനാട് പ്രകൃതിദുരന്തബാധിതരായ മുണ്ടക്കൈ, ചൂരൽമല പ്രദേശവാസികളുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിരുന്നു.
സഹകരണ ബാങ്കിംഗ് മേഖലയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബാങ്ക് ആർബിഐ നിയന്ത്രണത്തിൽ എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും നൽകിവരുന്നു. 2025 ഒക്ടോബർ 31ന് അവസാനിച്ച നൂറുദിന സ്വർണപ്പണയ കാമ്പയിൻ വഴി സ്വർണപ്പണയ വായ്പയിൽ 2071 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്.
ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചും കേരളത്തിന്റെ സാമൂഹിക വികാസത്തിൽ പങ്കുവഹിച്ചും കേരള ബാങ്ക് മുന്നോട്ടു പോകുമെന്ന് ബാങ്ക് പ്രസിഡന്റ് പി.മോഹനൻ പറഞ്ഞു.
Business
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ ഇടപാടുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 23,000 കോടി രൂപയുടെ വര്‍ധനയുണ്ടായതായി സഹകരണ മന്ത്രി വി.എന്‍. വാസവന്.
2019-20 വര്‍ഷം 1.01 ലക്ഷം കോടിയായിരുന്ന ബാങ്കിന്റെ ഇടപാട് ഇപ്പോള്‍ 1.24 ലക്ഷം കോടിയായി വര്‍ധിച്ചതായി മന്ത്രി അറിയിച്ചു.
2024 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഇടപാടില്‍ 7,900 കോടിയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ നിക്ഷേപം 2020 മാര്‍ച്ചില്‍ 61,037 കോടിയായിരുന്നത് ഇപ്പോള്‍ 71,877 കോടിയായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 5543 കോടിയുടെ വര്‍ധനവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.
രാജ്യത്തെ തന്നെ പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടുന്ന 50,000 കോടി വായ്പാ ബാക്കി നില്പ് എന്ന നേട്ടത്തിനും കേരളാ ബാങ്ക് അര്‍ഹമായി. ഇപ്പോള്‍ 52,000 കോടിയാണ് ബാങ്കിന്റെ വായ്പാ ബാക്കിനില്പ്.
Kerala
കുണ്ടറ: രണ്ട് പെൺകുട്ടികളെയും മാതാപിതാക്കളെയും പുറത്താക്കി കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കേരളപുരം മാമൂട് വില്ലേജ് ജംഗ്ഷനിൽ കളരി അമ്പലത്തിനു സമീപം രതീഷ് -ജയലക്ഷ്മി ദമ്പതികളുടെ വീടാണ് കേരള ബാങ്ക് അധികൃതർ വൈകുന്നേരത്തോടെ എത്തി പൂട്ടി സീൽ ചെയ്തത്.
നാലിലും എട്ടിലും പഠിക്കുന്ന രണ്ടു പെൺമക്കളെയും അവരുടെ മാതാപിതാക്കളും മുത്തച്ഛനും മുത്തശിയും ചേർന്ന ഒരു കുടുംബത്തിലെ ആറു പേരെയാണ് പെരുമഴയത്ത് പുറത്താക്കി കൊല്ലം ആനന്ദവല്ലീശ്വരം കേരള ബാങ്ക് ബ്രാഞ്ച് മാനേജർ വീട് സീൽ ചെയ്തത്.
ഏഴുലക്ഷത്തോളം രൂപ ലോൺ കുടിശികയുണ്ട്. പകുതി തുകയെങ്കിലും അടച്ചാൽ വീട് തുറന്നു നൽകാമെന്ന് മാനേജർ പറഞ്ഞു. തുക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടപ്പോൾ ആശ്രയകേന്ദ്രങ്ങളിലോ അനാഥമന്ദിരങ്ങളിലോ പോയി താമസിക്കാനാണ് മാനേജർ അടക്കമുള്ള അധികൃതർ പറഞ്ഞതെന്ന് വീട്ടുകാർ പറയുന്നു.
രാത്രി പത്തോടെ എഐഎസ്എഫ് പ്രവർത്തകർ എത്തി കേരള ബാങ്ക് കൊല്ലം ഡയറക്ടർ ബോർഡ് മെംബ റെ വിളിച്ചറിയിച്ചശേഷം വീടിന്റെ പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി.
NRI
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടെ ഭാഗമായി നടപ്പു സാന്പത്തിക വർഷം കേരള ബാങ്കു വഴി 100 കോടി രൂപയുടെ സംരംഭക വായ്പകൾ ലഭ്യമാക്കും.
എൻഡിപിആർഇഎം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
എൻഡിപിആർഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുളള സംരംഭകവായ്പകൾക്ക് ഈട് ഒഴിവാക്കുന്നതിനുളള സാധ്യതകളും ചർച്ച ചെയ്തു. ഇതിനായി പുതിയ സംരംഭക വായ്പ പദ്ധതി കേരള ബാങ്ക് അവതരിപ്പിക്കും.
ഓഗസ്റ്റിനുശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകൾ സംഘടിപ്പിക്കാനും ധാരണയായി. തൈക്കാട് നോർക്ക സെന്ററിൽ നടന്ന യോഗത്തിൽ നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി, കേരള ബാങ്ക് സിഇഒ ജോർട്ടി എം. ചാക്കോ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്താകെ 823 ശാഖകളുളള കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ 17 ബാങ്കിംഗ് ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് എൻഡിപിആർഇഎം പദ്ധതി നടപ്പിലാക്കി വരുന്നത്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം.
30 ലക്ഷം രൂപവരെയുളള സംരംഭകവായ്പകളാണ് പദ്ധതിവഴി ലഭിക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.
പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.